ഇന്ത്യയിൽ 4000 കോടി ലിറ്റർ ക്രൂഡ് ഓയിൽ സ്റ്റോക്ക്: റഷ്യയിൽ നിന്ന് കൂടുതൽ ഇറക്കുമതിക്ക് നീക്കം
ഇന്ത്യയുടെ ഇന്ധനസുരക്ഷയെക്കുറിച്ച് ഉയർന്നുവരുന്ന ആശങ്കകൾക്കിടെ രാജ്യത്ത് 8 ആഴ്ചത്തേക്കുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ സ്റ്റോക്കുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.. ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 4000 കോടി ലിറ്റർ ക്രൂഡ് ഓയിൽ സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇത് രാജ്യത്തിന് ഏതാനും ആഴ്ചകളോളം ഇന്ധന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഒരു സുരക്ഷിത സംഭരണ ശേഷിയാണെന്ന് വിലയിരുത്തപ്പെടുന്നു.
ആഗോള തലത്തിൽ പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷാവസ്ഥ, പ്രത്യേകിച്ച് ഇറാൻ - ഇസ്രായേൽ യുദ്ധം, അന്താരാഷ്ട്ര എണ്ണവിപണിയിൽ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ എണ്ണവിതരണം തടസ്സപ്പെടുമോ എന്ന ആശങ്ക പല രാജ്യങ്ങളിലും ഉയർന്നിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ ഇന്ധനവിതരണം ഇപ്പോൾ സുരക്ഷിതമാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
ഇന്ത്യ ക്രൂഡ് ഓയിലിനായി ഒരു മാത്രം മേഖലയെ ആശ്രയിക്കുന്നില്ലെന്നതാണ് രാജ്യത്തിന്റെ വലിയ ശക്തി. വിവിധ രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രീതിയിലാണ് ഇന്ത്യ പ്രവർത്തിക്കുന്നത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്കൊപ്പം മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള എണ്ണ ഇറക്കുമതിയും രാജ്യത്തിന് ലഭിക്കുന്നുണ്ട്. അതിനാൽ ഒരു മേഖലയിലെ രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടായാലും ഇന്ധനവിതരണത്തിൽ വലിയ തടസ്സം ഉണ്ടാകാതിരിക്കാനുള്ള സംവിധാനം ഇന്ത്യക്ക് ഉണ്ടെന്ന് വിദഗ്ധർ പറയുന്നു.
ഇപ്പോൾ ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലും മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങളും തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം വിതരണ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നതിനായി അധിക ഇറക്കുമതിക്ക് ശ്രമങ്ങളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് റഷ്യയിൽ നിന്ന് വീണ്ടും ക്രൂഡ് ഓയിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റഷ്യ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ വിതരണ രാജ്യങ്ങളിലൊന്നായിരുന്നു. എന്നാൽ അമേരിക്കൻ ഉപരോധ ഭീക്ഷണിക്കിടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചിരുന്നു. എന്നാൽ നിലവിലെ സംഘർഷാവസ്ഥയിൽ അമേരിക്ക ഒരു മാസത്തേക്ക് ഉപരോധ ഇളവ് നൽക്കുകയും റിലയൻസ് ഉൾപ്പെടെയുള്ള കമ്പനികൾ വീണ്ടും റഷ്യൻ എണ്ണ വാങ്ങാൻ ആരംഭിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള നടപടികൾ ഇന്ത്യയുടെ ഊർജസുരക്ഷ ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. ആഗോള വിപണിയിൽ മാറ്റങ്ങൾ ഉണ്ടായാലും രാജ്യത്തിനുള്ളിൽ ഇന്ധന ക്ഷാമം ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്ത് ഇന്ധനവിതരണം സാധാരണ നിലയിലാണ് തുടരുന്നത്.
Comments
Post a Comment
Please share your feedback and questions